യിരേമ്യാവു Chapter 37 | Jeremiah Chapter 37

യിരേമ്യാവു Chapter 37

For English

യിരേമ്യാവു 37

യിരേമ്യാവു അദ്ധ്യായം 37

1. യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.

2. എന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.

3. സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.

4. യിരെമ്യാവിന്നോ ജനത്തിന്റെ ഇടയിൽ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.

5. ഫറവോന്റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്ത കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേമിനെ വിട്ടുപോയി.

6. അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

7. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു: നിങ്ങൾക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.

8. കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.

9. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവർ വിട്ടുപോകയില്ല.

10. നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.

11. ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ

12. യിരെമ്യാവു ബെന്യാമീൻ ദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.

13. അവൻ ബെന്യാമീൻ വാതിൽക്കൽ എത്തിയപ്പോൾ, അവിടത്തെ കാവൽക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.

14. അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.

15. പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.

16. അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാർക്കേണ്ടിവന്നു.

17. അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

18. പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.

19. ബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?

20. ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.

21. അപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *