2 കൊരിന്ത്യർ Chapter 3 | 2 Corinthians Chapter 3

2 കൊരിന്ത്യർ Chapter 3

For English

2 കൊരിന്ത്യർ 3

2 കൊരിന്ത്യർ അദ്ധ്യായം 3

1. ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ളാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ളാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ?

2. ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.

3. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.

4. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു.

5. ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.

6. അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

7. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം

8. തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?

9. ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.

10. അതേ, തേജസ്സോടുകൂടിയതു ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.

11. നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!

12. ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.

13. നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.

14. എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.

15. മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.

16. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.

17. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.

18. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *