1 ദിനവൃത്താന്തം Chapter 12 | 1 Chronicles Chapter 12

1 ദിനവൃത്താന്തം Chapter 12

For English

1 ദിനവൃത്താന്തം 12

1 ദിനവൃത്താന്തം അദ്ധ്യായം 12

1. കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ളാഗിൽ അവന്റെ അടുക്കൽ വന്നർ ആവിതു–അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;

2. അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമർത്ഥന്മാരുമായിരുന്നു:– ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,

3. ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാർ യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യൻ യേഹൂ.

4. മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

5. എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമർയ്യാവു, ഹരൂഫ്യനായ ശെഫത്യാവു,

6. എൽക്കാനാ, യിശ്ശീയാവു, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;

7. ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,

8. പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

9. അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,

10. നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവു,

11. ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,

12. എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ, എൽസാബാദ്,

13. പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി.

14. ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.

15. അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.

16. ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗ്ഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.

17. ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

18. അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.

19. ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; അവർ അവർക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ടു: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.

20. അങ്ങനെ അവൻ സീക്ളാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്നു അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേർന്നു.

21. അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവർച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.

22. ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്നു ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീർന്നു.

23. യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിതു:

24. പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ.

25. ശിമെയോന്യരിൽ ശൌര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേർ.

26. ലേവ്യരിൽ നാലായിരത്തറുനൂറുപേർ

27. അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ.

28. പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.

29. ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം പേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൌൽഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.

30. എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേർ.

31. മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.

32. യിസ്സാഖാർയ്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

33. സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവർ അമ്പതിനായിരംപേർ.

34. നഫ്താലിയിൽ നായകന്മാർ ആയിരംപേർ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവർ മുപ്പത്തേഴായിരംപേർ.

35. ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ.

36. ആശേരിൽ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവർ നാല്പതിനായിരംപേർ.

37. യോർദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേർ.

38. അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.

39. അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വട്ടംകൂട്ടിയിരുന്നു.

40. യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *