1 ശമൂവേൽ Chapter 23 | 1 Samuel Chapter 23

1 ശമൂവേൽ Chapter 23

For English

1 ശമൂവേൽ 23

1 ശമൂവേൽ അദ്ധ്യായം 23

1. അനന്തരം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.

2. ദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.

3. എന്നാൽ ദാവീദിന്റെ ആളുകൾ അവനോടു: നാം ഇവിടെ യെഹൂദയിൽ തന്നേ ഭയപ്പെട്ടു പാർക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.

4. ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

5. അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.

6. അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.

7. ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു അവൻ കുടുങ്ങിയിരിക്കുന്നു എന്നു ശൌൽ പറഞ്ഞു.

8. പിന്നെ ശൌൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.

9. ശൌൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.

10. പിന്നെ ദാവീദ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌൽ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.

11. കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.

12. ദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.

13. അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൌൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.

14. ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൌൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.

15. തന്റെ ജീവനെ തേടി ശൌൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.

16. അനന്തരം ശൌലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,

17. എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.

18. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.

19. അനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.

20. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.

21. അതിന്നു ശൌൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.

22. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.

23. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.

24. അങ്ങനെ അവർ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻ മരുവിൽ ആയിരുന്നു.

25. ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻ മരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൌൽ അതു കേട്ടപ്പോൾ മാവോൻ മരുവിൽ ദാവീദിനെ പിന്തുടർന്നു.

26. ശൌൽ പർവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.

27. അപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.

28. ഉടനെ ശൌൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാൽ ആ സ്ഥലത്തിന്നു സേലഹമ്മാഹ്ളെക്കോത്ത് എന്നു പേരായി.

29. ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *