യേഹേസ്കേൽ Chapter 4 | Ezekiel Chapter 4

യേഹേസ്കേൽ Chapter 4

For English

യേഹേസ്കേൽ 4

യേഹേസ്കേൽ അദ്ധ്യായം 4

1. മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,

2. അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.

3. പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;

4. പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.

5. ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.

6. ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.

7. നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.

8. നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.

9. നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.

10. നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.

11. വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.

12. നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം.

13. ഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.

14. അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.

15. അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു.

16. മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും

17. ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *